12:06am 11 September 2026
NEWS
തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര സർക്കാറിന്റെ മത്സ്യശക്തി പദ്ധതിക്ക് തുടക്കം
28/08/2025  07:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര സർക്കാറിന്റെ മത്സ്യശക്തി പദ്ധതിക്ക് തുടക്കം
HIGHLIGHTS

എഴുന്നൂറോളം ന്യൂന്യപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ​ഗുണകരമാകുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: ജില്ലയിലെ ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 'മത്സ്യശക്തി' പദ്ധതി കേന്ദ്ര ഫിഷറീസ് ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) സ്‌കീമിന് കീഴിലാണ് പദ്ധതി. ന്യൂനപക്ഷ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും നൈപുണ്യ വികസനവും തൊഴിൽ പരിശീലനവും നൽകും. 

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ന്യൂനപക്ഷ മത്സ്യത്തൊഴിലാളികളുള്ള തിരുവനന്തപുരം ജില്ലയിലെ എഴുന്നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ പദ്ധതി പ്രയോജനകരമാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വിഴിഞ്ഞ പ്രാദേശിക കേന്ദ്രത്തിനാണ് മത്സ്യ ശക്തി പദ്ധതി നടത്തിപ്പിന്റെ ചുമതല. 

മത്സ്യമേഖലയെ കേന്ദ്രീകരിച്ച് വിവിധ ഘട്ടങ്ങളിലായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടികളാണ് പദ്ധതി മുന്നോട്ട് വെക്കുന്നത്. ഭക്ഷ്യ-അലങ്കാര മത്സ്യ രം​ഗത്ത് സിഎംഎഫ്ആർഐ വികസിപ്പിച്ച സാങ്കേതികവിദ്യകളിൽ പരിശീലനം നൽകും. കൂട് മത്സ്യകൃഷി, മത്സ്യ വിത്തുൽപാദനം, കൃത്രിമ പ്രജനനം, ഓയിസ്റ്റർ കൃഷി, കടൽപായൽ കൃഷി തുടങ്ങിയവ ഏറ്റെടുത്ത് നടത്തുന്നതിനുള്ള സാങ്കേതിക പരി‍ജ്ഞാനം നൽകും. 

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങുന്നതിന് പിന്തുണ നൽകുമെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി. തൊഴിൽ സാധ്യതകളൊരുക്കി മികച്ച വേതനം ഉറപ്പാക്കാനുള്ള സാഹചര്യം സൃഷ്ടിക്കും. ഈ ലക്ഷ്യത്തോടെയാണ് ആധുനിക സാങ്കേതികവിദ്യകൾ ഉപയോ​ഗിക്കാൻ പരിശീലനം നൽകുന്നത്. വിവിധ സർക്കാർ പദ്ധതികളുടെ ​ഗുണഭോക്താക്കളാകാനും മത്സ്യമേഖലയിലെ കൺസൽട്ടന്റുമാരാകാനും ഈ പരിശീലനം ​ഗുണം ചെയ്യുമെന്നും മന്തി പറഞ്ഞു. 

പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയവും സിഎംഎഫ്ആർഐയും ധാരണാപത്രം ഒപ്പുവെച്ചു. വ്യവസ്ഥാപിത പഠനരീതിയിൽ വിവിധ ബാച്ചുകളിലായാണ് പരിശീലന കോഴ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് തരം കോഴ്സുകളാണുള്ളത്. അതിൽ ഒരു കോഴ്സ് സ്ത്രീകൾക്ക് മാത്രമായി അവരുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ്.  

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി   അങ്കുർ യാദവ്, ദേശീയ മത്സ്യബന്ധന വികസന ബോർഡിന്റെ (എൻഎഫ്‌ഡിബി) സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ എസ് കണ്ണപ്പൻ, സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം റീജിയണൽ സെന്റർ മേധാവി ഡോ സന്തോഷ് ബി., സീനിയർ സയന്റിസ്റ്റ് ഡോ. സൂര്യ എസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img